മനാമ: ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്. ഏപ്രില്‍ 9 മുതല്‍ 23 വരെയാവും രണ്ടാംഘട്ട നിര്‍ദേശങ്ങള്‍ നിലനില്‍ക്കുക. കോമേഴ്‌സ് ആന്റ് ടൂറിസം മന്ത്രി സയിദ് അല്‍ സയാനി, ആരോഗ്യമന്ത്രി ഫയീഖ അല്‍ സലഹ്, നാഷണല്‍ ടാസ്‌ക ഫോഴ്‌സ് തലവന്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. മനാഫ് അല്‍ ഖത്വാനി, ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ജമീല സല്‍മാന്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
കോമേഴ്‌സ്യല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ സ്‌റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ ഫാര്‍മസികള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, കോൾഡ് സ്റ്റോർ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു പ്രവര്‍ത്താനാനുമതി നല്‍കിയിരുന്നത്. സലൂണുകൾ, സിനിമ തിയറ്ററുകൾ, ജിനേഷ്യം, നീന്തൽ കുളങ്ങൾ, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടുന്നത് തുടരും. അത്യാവശ്യമല്ലാത്ത മെഡിക്കൽ വിഭാഗങ്ങൾ പ്രവർത്തിക്കില്ല.
5 ലധികം പേര്‍ പൊതു ഇടങ്ങളില്‍ ഒത്തുചേരുന്നതിനുള്ള നിയന്ത്രണം തുടരും. സ്വകാര്യ മേഖല വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരണം. ഹോട്ടലുകളിലെ ടേക്ക് എവേ/ ഡെലിവറി കൗണ്ടറുകള്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സ്റ്റോറുകളില്‍ പ്രവൃത്തി സമയത്തെ ആദ്യ മണിക്കൂറകള്‍ പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി റിസര്‍വ് ചെയ്യുന്നത് തുടരണം. സാനിറ്റൈസറുകളും ഉപയോഗിക്കുന്നതും ശുചിത്വം പാലിക്കുന്ന നടപടിക്രമങ്ങളും എല്ലാവരും തുടരണം. അണുവിമുക്തമാക്കാനായി മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. തുടങ്ങിയവയാണ് പുതിയ നിയന്ത്രണ നിര്‍ദേശങ്ങള്‍.
ജനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ അനാവശ്യമായി ഇറങ്ങരുതെന്നും. അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ടെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. നിലവില്‍ ബഹ്‌റൈനില്‍ കര്‍ഫ്യൂവിന്റെ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.