മനാമ: കോവിഡ്-19 രോഗബാധ തുടങ്ങിയതിനുശേഷം വിദേശ രാജ്യങ്ങളിൽ കഴിയുന്ന 1200 ബഹ്റൈനി പൗരന്മാരെ നാട്ടിലേക്ക് തിരികെയെത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് ആൽ ഖലീഫ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ അതിരൂക്ഷമായി ബാധിച്ച ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള സ്വദേശികളെ തിരികെയെത്തിച്ചിട്ടുണ്ട്.
ലോകരാജ്യങ്ങളിൽ അതിവേഗം കൊറോണ പടർന്നുപിടിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് സ്വദേശികളെ ബഹ്റൈനിലേക്ക് തിരികെയെത്തിക്കാൻ ബഹ്റൈൻ ഭരണകൂടം പദ്ധതിയൊരുക്കുന്നത്. പിന്നാലെ ചൈന, ഇറാൻ, ഇറാഖ്, ജോർദ്ദാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പൗരന്മാരെ നാട്ടിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. ഇത്തരത്തിൽ എത്തിക്കുന്നവരെ പ്രത്യേകമായി ഐസലേഷനിൽ താമസിപ്പിക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മിക്കവരും ഐസലേഷൻ കാലഘട്ടത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നാണ് സൂചനകൾ.
2020 മാർച്ച് 29ന് പാർലമെന്റ് അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള വിശദമായ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ പ്രശംസയേറ്റു വാങ്ങിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ബഹ്റൈനിൽ പുരോഗമിക്കുന്നതെന്നും ചാനൽ ചർച്ചിക്കിടെ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ റാണ പറഞ്ഞു.