മനാമ: കോവിഡ് -19 സമൂഹ വ്യാപനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ കുറയ്ക്കുകയോ അവധി നൽകുകയോ ചെയ്തു കൊണ്ടിരിക്കുകയാണ്. ചെറുകിട തൊഴില്‍ സ്ഥാപനങ്ങളും അവിടങ്ങളിലെ തൊഴിലാളികളും സ്വയം തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമാണ് ഈ കാലയളവിൽ കൂടുതൽ പ്രതിസന്ധികൾ നേരിടുന്നത്. അഭിമാനം മൂലം താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മറ്റുള്ളവരെ അറിയിക്കാതെ ജീവിതം തള്ളിനീക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശ്യാർഥം സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ സേവന വിഭാഗമായ വെൽകെയർ അന്നമായും അഭയമായും ആശ്രയമായും പ്രവാസി സമൂഹത്തിന് സാന്ത്വനമായി മാറിക്കൊണ്ടിരിക്കുകയാണ്. വെൽകെയർ ഹെൽപ് ഡസ്കിലേക്ക് വരുന്ന ആവശ്യങ്ങളും അഭ്യർഥനകളോടുമൊപ്പം വെൽകെയർ വാളണ്ടിയർമാരുടെ നിരന്തരമായ ഇടപെടലിലൂടെ കണ്ടെത്തുന്നവരെയും ആവശ്യാനുസരണം സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
കോവിഡ് ഭീഷണി മൂലം ജോലിയില്ലാത്തതിനാൽ അന്നന്നത്തെ ഭക്ഷണത്തിനുള്ള വക പോലും നഷ്ടപ്പെട്ട് സ്വന്തം ഇടങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ എത്തിച്ചു കൊടുത്തുകൊണ്ട് ആശ്വാസം പകരുകയാണ് വെൽകെയർ ചെയ്യുന്നത്. ഗവൺമെന്റിന്റെ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടു തന്നെയാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നത്.
കോവിഡ് ബോധവത്കരണം, മാനസിക സമ്മർദം നേരിടുന്നവർക്ക് വിദഗ്ദ്ധ കൗൺസിലർമാരുടെ സേവനം, ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തൽ, ഭക്ഷണ സാധനങ്ങൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുവാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് വെൽകെയർ. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിലായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍, ബാച്ചിലേർസ്, ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് കിറ്റുകൾ എത്തിച്ചതായി വെൽകെയർ കൺവീനർ മജീദ് തണൽ പറഞ്ഞു.
‘ഒരുമിച്ച് നിൽക്കാം അതിജയിക്കാം’ എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ നടത്തുന്ന ഈ സാന്ത്വന പ്രവർത്തനത്തിന് സമൂഹത്തിലെ സുമനസ്സുകളൂടെ നിർലോഭമായ പിന്തുണ ലഭിക്കുന്നത് സന്തോഷകരമാണെന്ന് പ്രസിഡന്റ് ബദറുദ്ധീൻ പൂവാർ പറഞ്ഞു. പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ വെൽകെയർ സേവന പ്രവര്‍ത്തനങ്ങൾ വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.