ഷെമിലി.പി.ജോണ്‍
ബഹ്റൈന്‍ ജനതയെയും രാജ്യത്ത് വസിക്കുന്ന മുഴുവന്‍ പ്രവാസികളെയും ദുഃഖത്തിലാഴ്ത്തി ലോകം കണ്ടതിലും ഏറ്റവും ആദരണീയനായ ഒരു ഭരണാധികാരി വിടവാങ്ങി. പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ആശ്രയമായ സമുന്നതനായ നേതാവായിരുന്നു ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. ഇന്ത്യയിലെ ഒരു ചെറിയ ജില്ലയുടെ വലുപ്പം മാത്രമുള്ള ഒരു രാജ്യത്തെ, ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ നാല്പത്തിയഞ്ചാം സ്ഥാനത്ത് എത്തിച്ച നേതൃപാടവം.
വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ ഉള്‍പ്പെട്ടെങ്കില്‍ അതില്‍ ഹിസ് റോയല്‍ ഹൈനസിൻ്റെ ഭരണ പാടവത്തിന്റെ ശ്രേഷ്ഠതയാണ് നമ്മള്‍ കാണുന്നത്. പതിറ്റാണ്ടുകളായി, മറ്റു കുടിയേറ്റ ജോലിക്കാരെ ഉള്‍ക്കൊള്ളുന്ന, ഇന്ത്യ ഉള്‍പ്പെടെയുള്ള ഒട്ടനവധി വിദേശികളെ സ്വന്തം ജനതയെ പോലെ സംരക്ഷിക്കുന്ന ഹൃദയ വിശാലതയുള്ള, ഒരു ഇസ്ലാമിക രാജ്യത്ത് എല്ലാ ജാതി മതസ്ഥരെയും സ്വീകരിക്കുവാനും കരുതുവാനുമുള്ള ആര്‍ജവം കാണിച്ച ഒരു തികഞ്ഞ മനുഷ്യ സ്‌നേഹിയെയാണ് നമുക്ക് നഷ്ടമായത്.
സ്ത്രീ സുരക്ഷ, വിദ്യാഭ്യാസം, തുല്യത തുടങ്ങി മൂല്യ ബോധമുള്ള രാഷ്ട്ര കാഴ്ച്ചപ്പാടുകള്‍ വലിയ പ്രാധാന്യത്തോടെ കരുതിപ്പോന്ന ബഹ്‌റൈന്റെ അസൂയവഹമായ നേട്ടങ്ങള്‍ വിടപറഞ്ഞ പ്രധാനമന്ത്രിയുടെ ഭരണ നിര്‍വ്വഹണ പാടവത്തിന്റെ പ്രതിഫലനമാണ്. ബഹ്‌റൈന്റെ ചരിത്രത്തിലെ നിര്‍ണായകമായ കാലഘട്ടത്തിലാണ് പ്രിന്‍സ് ഖലീഫ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. രാജ്യത്തിന്റെ സമഗ്രമായ വികസന സങ്കല്‍പ്പത്തെ പുനര്‍സൃഷ്ടിക്കുന്നതിലൂടെ അദ്ദേഹം ബഹ്‌റൈനെ ലോകശക്തിയായി വളര്‍ത്തിയെടുത്തു.
ഒരു ജനത ഇത്രയധികം നെഞ്ചേറ്റിയ മറ്റൊരു നേതാവുണ്ടായിരിക്കുകയില്ലെന്ന് തന്നെ നമുക്ക് പറയാം. ദീര്‍ഘകാലത്തെ ഭരണം ബഹ്‌റൈനിലുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. സാമ്പത്തിക, സാമൂഹി മേഖലയില്‍ അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങള്‍ അതീവ ദീര്‍ഘവീക്ഷണത്തോടു കൂടിയാതായിരുന്നു. എണ്ണയിതര സാമ്പത്തിക ശ്രോതസ്സുകളെ വളര്‍ത്തിയെടുക്കുക വഴി രാജ്യത്തിന് ശക്തമായ അടിത്തറ പാകി. അയല്‍ രാജ്യങ്ങളുമായി സമാധാനപരമായ ദൃഢതയുള്ള ബന്ധം സ്ഥാപിച്ചു.
ബഹ്‌റൈനുള്ള എല്ലാ പ്രവാസികള്‍ക്കും, വിദ്യാഭ്യാസ രംഗത്തെ എല്ലാവര്‍ക്കും, സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനയും, അനുശോചനവും അറിയിക്കുന്നു. ബഹ്റൈന്‍ ജനതക്കും രാജകുടുംബത്തിനുമുണ്ടാ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന അപൂര്‍വ്വ വ്യക്തിത്വം യാത്രയാവുകയാണ്, ആധുനിക ബഹ്‌റൈന്റെ ശില്‍പ്പിയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.