മനാമ: വർണ ശോഭയാൽ ആകാശത്തെ നിറപ്പകിട്ടണിയിച്ചായിരുന്നു ബഹ്റൈൻ 49 മത് ദേശീയ ദിനത്തെ വരവേറ്റത്. ഇൻഫർമേഷൻ അഫേഴ്സ് മന്ത്രാലയവും ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് ആകാശത്ത് വർണപ്പകിട്ടണിഞ്ഞ ഫയർ വർക്സ് ഷോ സംഘടിപ്പിച്ചത്. 7 മണിക്ക് സതേൺഗവർണറേറ്റ് ഭാഗമായ റിഫയിലെ സൽമാൻ ബിൻ അഹ്മദ് അൽ ഫതഹ് ഫോർട്ടിലും 7:30 ന് നോർതേൺ ഗവർണറേറ്റ് ഭാഗമായ മദീനത് സൽമാനിലും ആയിരങ്ങളായിരുന്നു വെടിക്കെട്ട് വീക്ഷിക്കാൻ മാസ്ക്കണിഞ്ഞ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒത്തുചേർന്നത്. ബഹ്റൈൻ ടിവി യിൽ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുത്തവർ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു.
ഇന്ന് ഡിസംബർ 16ന് വൈകിട്ട് 7 മണിക്കാണ് ഈ വർഷത്തെ ദേശീയ ദിനത്തിലെ സമാപന വെടിക്കെട്ട്. പതിവ് പോലെ കോവിഡ് മാനദണ്ഡങ്ങൾ കാരണം വീക്ഷിക്കാനാവാത്തവർക്ക് ബഹ്റൈൻ ടിവി യിലൂടെ ദൃശ്യങ്ങൾ കാണാവുന്നതാണ്.
സന്ദർഭത്തിൽ ദേശീയ പതാകയും വർണങ്ങളുമായി രാജ്യമുടനീളം ദീപാലങ്കാര പ്രഭയിൽ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഓഫറുകൾ പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ആവേശത്തോടെയാണ് 49ാമത് ദേശീയ ദിനത്തെ വരവേൽക്കുന്നത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതായി കാപ്പിറ്റൽ ഗവർണറേറ്റ് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ഏറ്റവും നന്നായി അണിയിച്ചൊരുക്കുന്ന കെട്ടിടങ്ങൾക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 16 ന് ഹൈവേയില്‍ ബഹ്റൈന്‍ പതാക കൊണ്ട് അലങ്കരിച്ചതായി ദക്ഷിണ മേഖല മുനിസിപ്പാലിറ്റി അറിയിച്ചു. പ്രധാന നിരത്തുകളും റൗണ്ട് എബൗട്ടുകളും ബഹ്റൈൻ പതാകയുടെ ദ്വിവർണ ശോഭ പരത്തുന്ന ദീപാലങ്കരത്തിലൂടെയാണ് രൂപകല്പന നടത്തിയിട്ടുള്ളത്. 1600 മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ ഉയരത്തിലാണ് ഏറ്റവും വലിയ ദീപാലങ്കാര പതാക സ്ഥാപിച്ചിട്ടുള്ളത്.
സല്ലാഖ് ഹൈവേ മുതല്‍ ഗള്‍ഫ് ബേ ഹൈവേ വരെയും അവിടെ നിന്നും ബഹ്റൈന്‍ ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ട് വരെയും പതാക നീണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ദീപാലങ്കാര പതാകയെന്ന ഖ്യാതി ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കും. ഈസ ടൗണ്‍ ഗേറ്റ്, അല്‍ഖുദുസ് ഹൈവേ, റിഫ ക്ലോക് റൗണ്ട് എബൗട്ട്, വലിയ്യുല്‍ അഹ്ദ് അവന്യു, ഇസ്തിഖ്ലാൽ വാക് വേ, എജുക്കേഷന്‍ ഏരിയയിലെ ശൈഖ് സല്മാന് റോഡ് എന്നിവിടങ്ങളിലും അലങ്കരിച്ചിട്ടുണ്ട്.
‘മാതൃരാജ്യത്തെക്കുറിച്ച് നീ അഭിമാനിക്കൂ’ എന്ന പ്രമേയത്തില്‍ അല്‍ ഖുദുസ് അവന്യൂവില്‍ 30 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ ഉയരത്തിലും പ്രത്യേക ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ റോഡുകളില്‍ ബഹ്റൈന്‍ പതാകയുടെ നിറങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞ ചെടികളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. സല്ലാഖ് ഹൈവേയില്‍ 5,000 ചതുരശ്ര മീറ്ററില്‍ പുല്ല് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. 42,000 സീസണല്‍ പൂച്ചെടികള്‍, 100 വൃക്ഷങ്ങളും 700 തൈകളും 180 ഈന്തപ്പനകളും നട്ടിട്ടുണ്ട്.
രാജ്യം 49 മത് ദേശീയ ദിനം ആഘോഷിക്കുന്നതിന് പുറമേ 1783ൽ അഹ്മദ് അൽ ഫതഹ് ബഹ്റൈൻ എന്ന അറബ്-മുസ്ലിം രാജ്യസങ്കൽപം ആവിഷ്കരിച്ചതിൻ്റെ സ്മരണ പുതുക്കുന്നതിൻ്റെയും ഹമദ് രാജാവ് അധികാരമേറി 21 വർഷം പിന്നിടുന്നതിൻ്റെയും യുഎന്നിൽ പൂർണമായ സ്ഥിരാംഗത്വം നേടിയതിൻ്റെയും ഓർമകൾ കൂടിയാണ് ബഹ്റൈൻ ഈ ദിനം പങ്കുവെക്കുന്നത്.