ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ നേരിടാൻ ഇന്ത്യയിൽ രണ്ട് വാക്‌സിനുകൾക്ക് ഡിജിസിഐ അടിയന്തര ഉപയോഗ അനുമതി നൽകി. ഓക്സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് ഉപാധികളോടെ അനുമതി നല്‍കിയത്. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അടിയന്തര ഉപയോഗ അനുമതി നൽകിയത്. ഡി.സി.ജി.ഐ.യുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് കോവിഡ് വാക്‌സിന്‍ ഇന്ത്യയിൽ വിതരണം ചെയ്യാനാകും.
പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തും പുറത്തും നടത്തിയ ക്ലിനിക്കൽ ട്രയലുകളുടെ വിവരങ്ങൾ ഡിജിസിഐയ്ക്ക് സമർപ്പിച്ചിരുന്നു. അത് വിശദമായി പരിശോധിച്ച ശേഷമാണ് ഡിജിസിഐ അനുമതി നൽകിയിരിക്കുന്നത്. കൊവാക്സിന് ഡോസിന് 350 രൂപയും കൊവിഷീൽഡിന് 250 രൂപയുമാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ 30 കോടി ഇന്ത്യക്കാർക്കാണ് വാക്‌സിൻ നല്കുന്നത്. ആരോഗ്യപ്രവർത്തകർ, പൊലീസുദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധസേവകർ, മുൻസിപ്പൽ പ്രവർത്തകർ എന്നിവരാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.