മനാമ: രാജ്യത്തെ ഹെൽത്ത് സെൻററുകളിൽ പ്രവാസികൾക്കുള്ള ഏഴു ദിനാർ പരിശോധന ഫീസ് ഒഴിവാക്കിയത് രണ്ടു മാസത്തേക്കുകൂടി നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ ഏകോപന സമിതിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒമ്പതിനാണ് രാജ്യത്ത് ഹെൽത്ത് സെൻററുകളിൽ വിദേശികൾക്കുള്ള പരിശോധനാ ഫീസ് ഒഴിവാക്കിയത്. പബ്ലിക് ഹെൽത്ത് സെൻററുകളിൽ പരിശോധന നടത്താൻ വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിക്കറെ ഭാഗമായാണ് നടപടി. ഇതുവഴി കോവിഡ് കേസുകൾ നേരത്തേ കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും നൽകിയ മുൻകരുതൽ നിർദേശങ്ങൾ രണ്ടു മാസത്തേക്കുകൂടി ദീർഘിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാമൂഹിക അകലം, മാസ്ക് ധരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ രണ്ടു മാസത്തേക്കുകൂടി പാലിക്കണം. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങളും രണ്ടു മാസത്തേക്ക് കൂടി നീട്ടി.
ഫേസ്മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വലിയ കൂട്ടായ്മകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ഇതുവഴി രോഗവ്യാപനം തടയാൻ കഴിയും.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ രാജ്യത്ത് കൂടുതലായി കണ്ടെത്തിയിരുന്നു. ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ഉണ്ടായിരുന്നതിനേക്കാൾ അധികമാണ് അവസാന ആഴ്ച റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകൾ.
ഇതേത്തുടർന്ന്, പുതുവത്സരാഘോഷങ്ങളിൽ കർശനമായ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ കാർമിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വ്യാപാരസ്ഥാപനങ്ങളിൽ പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ രണ്ടു മാസത്തേക്കുകൂടി ദീർഘിപ്പിച്ചത്.