മനാമ: ബഹ്റൈനിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 812 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഫെബ്രുവരി 11 ന് 24 മണിക്കൂറിനിടെ 13727 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 324 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 481 പേർക്ക് സമ്പർക്കങ്ങളിലൂടെയും 7 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6772 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 52 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 5.92% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേ സമയം 526 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 103251 ആയി ഉയർന്നു. ഇന്നലെ രണ്ട് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 61 വയസുകാരിയായ സ്വദേശി വനിതയും 68 കാരനായ സ്വദേശി പുരുഷനുമാണ് മരിച്ചവർ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 393 ആയി ഉയർന്നു. ആകെ 2860384 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്സിനേഷനും തുടരുകയാണ്. ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 224919 ആയി.
ജനിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കിയിട്ടുണ്ട്. പള്ളികളിൽ ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ പ്രാർഥനകൾ നിർത്തി വെക്കാൻ ഉത്തരവായിട്ടുണ്ട്. ജനുവരി 31 മുതൽ വീണ്ടും റെസ്റ്റോറൻ്റുകളിൽ ഏർപ്പെടുത്തിയ ഡൈനിംഗ് നിരോധനം തുടരുകയാണ്. ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാനാവില്ല. ടേക് എവേ – ഡെലിവറി സമ്പ്രദായങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം.
ഡിസംബർ 1 മുതൽ ബഹ്റൈനിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ൽ നിന്നും 40 ദിനാറായി കുറച്ചിട്ടുണ്ട്.
ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.