മനാമ: ബഹ്റൈൻ-ഇന്ത്യ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ആവർത്തിച്ച് റദ്ദാക്കുന്നതിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ. രാം മോഹൻ നായിഡുവിന് കത്തയച്ച് പ്രവാസി വെൽഫെയർ. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് മജീദ് തണൽ കത്ത് അയച്ചത്.
അവധിക്കാലങ്ങളിലും പീക്ക് സീസണുകളിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞ ദിവസങ്ങൾക്ക് മുമ്പ് സർവീസ് റദ്ദാക്കുന്നത് ബഹറൈനിൽ നിന്നും നാട്ടിലേക്കും നാട്ടിൽ നിന്നും ബഹ്റൈനിലേക്കും ഉള്ള യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നു. പകരം ടിക്കറ്റുകൾ എടുക്കാൻ ശ്രമിക്കുമ്പോൾ ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. 2-3 വർഷത്തിലൊരിക്കൽ മാത്രം നാട്ടിൽ പോകാൻ അവസരം കിട്ടുന്ന പ്രവാസികളുടെ കാത്തിരിപ്പിന് ഇത് വലിയ തിരിച്ചടിയാണ്.
മേഖലയിലെ സാഹചര്യം കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മറ്റ് എയർലൈനുകൾ സർവീസ് തുടരുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് മാത്രം സർവീസുകൾ ആവർത്തിച്ചു റദ്ദാക്കുന്നത് ദുരൂഹമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ബഹ്റൈൻ-ഇന്ത്യ സെക്ടറിലെ ആവർത്തിച്ചുള്ള റദ്ദാക്കലുകളുടെ കാരണങ്ങൾ അന്വേഷിക്കണം എന്നും യാത്രക്കാർക്ക് സമയബന്ധിതമായ അറിയിപ്പ് നൽകാൻ DGCA മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിർദ്ദേശം നൽകുകയും വിമാനം റദ്ദായാൽ ബദൽ ക്രമീകരണം ഉറപ്പാക്കണം എന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഗൾഫിലെ അവധിക്കാലങ്ങളിൽ പ്രവാസികളുടെ താൽപര്യം സംരക്ഷിക്കാൻ ആവശ്യമായ വിമാന സർവീസുകൾ വർദ്ധിപ്പിക്കണം. ഇത് ഒരു എയർലൈനെതിരായ പരാതിയല്ലെന്നും വിദേശത്തുള്ള സാധാരണ ഇന്ത്യൻ പൗരന്മാരുടെ താൽപര്യം സംരക്ഷിക്കാനുള്ള വിനീതമായ അഭ്യർത്ഥനയാണെന്നും പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അയച്ച നിവേദനത്തിൽ പറഞ്ഞു









