മനാമ: അതിവേഗം പടരുന്ന കൊവിഡ് വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയതായി നാഷനൽ മെഡിക്കൽ ടീം അറിയിച്ചു. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും 30 പേരിൽ അധികമുള്ള കൂടിച്ചേരലുകളും പാടില്ലെന്നാണ് നിർദേശം. സർക്കാർ, സ്വകാര്യ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയുള്ള പഠന പ്രവർത്തനങ്ങൾ ഉണ്ടാകില്ല. പകരം പതിവ് രീതിയിൽ ഒാൺലൈൻ പഠനം തുടരും. സർക്കാർ ഒാഫിസുകളിൽ 70 ശതമാനം വരെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും ഉൾപ്പെടെ ഉള്ളവ അടച്ചിടാനും സ്വകാര്യ ജിംനേഷ്യങ്ങൾക്ക് പുറത്തുള്ള കായിക പരിശീലനങ്ങൾ 30 പേരിൽ അധികമാകാതെ നടത്താനുമാണ് അനുമതിയുള്ളത്. റസ്റ്റാറൻറുകളിലും കഫേകളിലും അകത്ത് ഭക്ഷണം നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരും. എന്നാൽ പുറത്ത് ഭക്ഷണം നൽകുന്ന സംവിധാനത്തിന് അനുമതി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് ജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ മുഴുവനായും പാലിക്കണമെന്ന് നാഷനൽ മെഡിക്കൽ ടീം ആഹ്വാനം ചെയ്തു. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് ഫെബ്രുവരി ഏഴ് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. 21 വരെയാണ് അന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. അതാണ് നിലവിൽ മാർച്ച് 14 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.