മനാമ: പുനരധിവാസ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് മികച്ച ആരോഗ്യ പരിരക്ഷയാണ് രാജ്യം നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മനിയ പറഞ്ഞു. തടവുകാർക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകേണ്ടത് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും ഉയർന്ന നിലവാരത്തിലുള്ള ചികിത്സകളാണ് മന്ത്രാലയം നൽകുന്നതെന്നും അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മനിയ ആവർത്തിച്ചു. ബഹ്റൈനിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന ആരോഗ്യ പരിരക്ഷ തന്നെയാണ് പുനരധിവാസ കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അന്തേവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലാ അന്തേവാസികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മുൻകരുതൽ നടപടികളും മെഡിക്കൽ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഡോ. അൽ മനിയ അഭിപ്രായപ്പെട്ടു. പ്രാഥമിക ആരോഗ്യ സേവനങ്ങൾ, പ്രത്യേക മെഡിക്കൽ സേവനങ്ങൾ, മാനസികാരോഗ്യ സേവനങ്ങൾ, സാമൂഹിക പരിചരണം, വിട്ടുമാറാത്ത രോഗങ്ങലുള്ളവർക്ക് നിരീക്ഷണം, മെഡിക്കൽ ലബോറട്ടറി, ഫിസിക്കൽ തെറാപ്പി തുടങ്ങിയ മെഡിക്കൽ സേവനങ്ങൾ പുനരധിവാസ കേന്ദ്രങ്ങളിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ അന്തേവാസികൾക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങൾ അണ്ടർസെക്രട്ടറി അവലോകനം ചെയ്തു. ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷനുകൾ നൽകുന്നതും “വിസിറ്റിംഗ് കൺസൾട്ടന്റ്” പ്രോഗ്രാം നടപ്പിലാക്കുന്നതും വഴി ഉയർന്ന തലത്തിലുള്ള മെഡിക്കൽ സേവനങ്ങലാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു . ജൗവിലെ റിഫോം ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ ക്ലിനിക്കിന്റെ വികസനം അണ്ടർ സെക്രട്ടറി എടുത്തുകാണിച്ചു. രാജ്യത്തെ ആരോഗ്യ പരിപാലന വ്യവസ്ഥകളെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.