മനാമ: ബഹ്‌റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ലണ്ടനിലെ ഹീത്രൂവിലേക്ക് നേരിട്ടുള്ള യാത്രാ വിമാനങ്ങൾ പുനസ്ഥാപിച്ചു. ഇനി മുതൽ രണ്ട് വിമാനങ്ങൾ പ്രതിദിനം യാത്രക്കാർക്കായി ബഹ്റൈനിൽ നിന്നും ലണ്ടനിലേക്ക് ഉണ്ടാകുമെന്ന് ഗൾഫ് എയർ അറിയിച്ചു. ആഗസ്റ്റ് 8 മുതൽ ആമ്പർ ലിസ്റ്റിലേക്ക് ബഹ്റൈനെ ചേർക്കാനുള്ള ബ്രിട്ടീഷ് അധികാരികളുടെ തീരുമാനത്തെ തുടർന്നാണ് വിമാനങ്ങൾ പുനസ്ഥാപിച്ചത്.
രാജ്യം ആമ്പർ ലിസ്റ്റിൽ ഉൾപ്പെടുന്നതിലൂടെ ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കും റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്ന് വ്യത്യസ്തമായി രാജ്യത്ത് എത്തിയ ശേഷമുള്ള ക്വാറന്റൈനുള്ള താമസസ്ഥലം സ്വയം തിരഞ്ഞെടുക്കാനും 10 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കാനും സാധിക്കും.
പടിഞ്ഞാറൻ യൂറോപ്പിലെ ഗൾഫ് എയറിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ലണ്ടനെന്നും 1970 മുതൽ രണ്ട് രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ സാധിച്ചതായും ഗൾഫ് എയർ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ വലീദ് അൽ അലവി പറഞ്ഞു. ഗൾഫ് എയർ 80% വിമാനങ്ങളോടെ വേനൽക്കാല സീസൺ ആരംഭിച്ചിട്ടുണ്ട്. എയർലൈൻ നിലവിൽ അബുദാബി, ദുബായ്, കുവൈത്ത്, റിയാദ്, ജിദ്ദ മദീന, മസ്കറ്റ്, ലണ്ടൻ, പാരീസ്, ഏഥൻസ്, ഇസ്താംബുൾ, ബാങ്കോക്ക്, സിംഗപ്പൂർ , കൊളംബോ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കും കൂടാതെ ഇന്ത്യ ,പാകിസ്ഥാനിരവധി സ്ഥലങ്ങളിലേക്കും സർവീസുകൾ നടത്തുന്നുണ്ട്.