മനാമ: ബഹ്റൈനിൽ സെപ്റ്റംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. അവധിക്കാലത്ത് കുടുംബത്തോടെ സ്വന്തം നാടുകളിലേക്കു മടങ്ങിയ പ്രവാസികളിൽ മിക്കവരും തിരിച്ചെത്തി. കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമായും ഓൺലൈനിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. അതേസമയം, ട്രാഫിക് ലൈറ്റ് സിസ്റ്റം മാതൃകയിലുള്ള അലേർട്ട് അനുസരിച്ചു സ്കൂളുകളിൽ നേരിട്ടെത്തി പഠനം നടത്താൻ താൽപര്യമുള്ളവർക്ക് അതിനും സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും താൽപര്യം അറിയാൻ സർവേ നടന്നുവരുകയാണ്.
ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ സർവേയിൽ പകുതിയോളം വിദ്യാർഥികൾ സ്കൂളിലെത്തി പഠനം നടത്താൻ താൽപര്യം അറിയിച്ചു. ശനിയാഴ്ച വരെ 67,000 വിദ്യാർഥികളാണ് ഓഫ്ലൈൻ പഠനത്തിന് സന്നദ്ധരായി വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ആകെ വിദ്യാർഥികളുടെ 47 ശതമാനത്തോളമാണ് ഇത്.
ഞായറാഴ്ചയായിരുന്നു താൽപര്യം അറിയിക്കാനുള്ള അവസാന തീയതി.നേരിട്ട് ഹാജർ രേഖപ്പെടുത്താത്ത വിദ്യാർത്ഥികളെ സ്വാഭാവികമായും ഓൺലൈൻ പഠന ഫോർമാറ്റിലേക്ക് മാറ്റും. ഓഫ്ലൈൻ പഠനത്തിന് താൽപര്യമുള്ളവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാകും ക്ലാസ് ഉണ്ടാവുക. മറ്റു ദിവസങ്ങളിൽ ഓൺലൈൻ പഠനമായിരിക്കും.