മനാമ: സിവിൽ ഏവിയേഷൻ അഫയേഴ്സ് ബഹ്റൈനിലെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയിൽനിന്ന് ബഹ്റൈൻ ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങളെ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. തീരുമാനം നാളെ സെപ്റ്റംബർ മൂന്നിന് പ്രാബല്യത്തിൽ വരും.
കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ദേശീയ ടാസ്ക്ഫോഴ്സിന്റെ സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമായാണ് സിവിൽ ഏവിയേഷൻ അഫയേഴ്സ് ബഹ്റൈനിലെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കിയത്.
ഇന്ത്യക്ക് പുറമേ പാകിസ്താൻ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ് പട്ടികയിൽനിന്ന് ഒഴിവായ മറ്റ് രാജ്യങ്ങൾ. ബോസ്നിയ ഹെർസഗോവിന, െസ്ലാവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ഇക്വഡോർ എന്നീ രാജ്യങ്ങളാണ് പുതുതായി റെഡ്ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.അതേസമയം, റെഡ്ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നിലവിലുള്ള നിബന്ധനകൾ ബാധകമായിരിക്കും.
25 രാജ്യങ്ങളാണ് ഇപ്പോൾ റെഡ്ലിസ്റ്റ് പട്ടികയിൽ ഉള്ളത്.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് ബഹ്റൈൻ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് ടെസ്റ്റ് ഒഴിവാക്കാൻ തീരുമാനിച്ചതായും സിവിൽ ഏവിഷേയൻ അഫയേഴ്സ് അറിയിച്ചു. റെഡ് ലിസ്റ്റ് ഇതര രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിലെത്തുന്ന എല്ലാ യാത്രക്കാരും പിസിആർ ടെസ്റ്റുകൾ അവർ രാജ്യത്ത് എത്തിയതിന് ശേഷം അഞ്ചാമത്തെയും , പത്താമത്തെയും ദിവസങ്ങളിൽ നടത്തണം. ഇതിനായി 36 ദിനറാണ് എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ അടക്കേണ്ടത്.