മനാമ: പ്രതിഭ എസ്.എഫ്.ഐ വിദ്യാഭ്യാസ അവാർഡിന്റെ ഭാഗമായി പ്രതിഭ സ്വരലയ അവതരിപ്പിച്ച “അലോഷി പാടുന്നു” എന്ന സംഗീത പരിപാടി കേരളീയ സമാജം ഡയമങ് ജൂബിലി ഹാളിൽ അരങ്ങേറി. സമാജം ഹാളിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കായ ഗാനാസ്വാദകർക്ക് മുമ്പിൽ കാണികളുടെ ആവശ്യാർത്ഥം അവതരിപ്പിക്കപ്പെട്ട ഓരോ ഗാനവും പത്തരമാറ്റ് നിറഞ്ഞതായിരുന്നു. നൃത്തം ചെയ്തും കൂടെ പാടിയും ഗാനാസ്വാദകർ അലോഷിയുടെ ആദ്യ ബഹ്റൈൻ സന്ദർശനം അവിസ്മരണീയമാക്കി.
അലോഷിയുടെ പരിപാടിക്ക് മുന്നോടിയായി പ്രദീപ് മണ്ടൂർ രചിച്ച കേരള സാഹിത്യ അക്കാദമിയുടെ മികച്ച നാടക രചന അവാർഡ് നേടിയ ‘നമുക്ക് ഇനി ജീവിതം പറയാം’ എന്ന കൃതിയുടെ ബഹ്റൈനിൽ നിന്നുള്ള രണ്ടാം പതിപ്പിന്റെ പ്രകാശനം പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ ബഹ്റൈനിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനും പ്രകാശ സന്നിവേഷകനുമായ ടോണി പെരുമാനൂറിന് ആദ്യപ്രതി കൈമാറി കൊണ്ട് നിർവ്വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി അലോഷിക്കുള്ള ഉപഹാരം കൈമാറി.
ഒപ്പം ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ സമരത്തിന്റെയും പ്രതിഭ ബാലവേദി മദ്ധ്യകാല വേനലവധി ക്യാമ്പായ വേനൽ തുമ്പിയുടെ ഫിനാലെയുടെയും ഭാഗമായി നൂറ് കണക്കായ കൂട്ടുകാരുടെ സംഗീത ശില്പവും, നാടകവും ശാസ്ത്ര – ചരിത്ര സെമിനാറുകളും അരങ്ങേറി. അമൃത ജയ്ബുഷ്, സൂര്യ സുലേഷ് എന്നിവർ ബാലവേദി പരിപാടികൾ നിയന്ത്രിച്ചു.
പരിപാടിയുടെ ഉത്ഘാടനം പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് നടത്തി. പ്രതിഭ പ്രസിഡണ്ട് ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. ക്യാമ്പ് ഡയറക്ടർ ഹരിഹരനുണ്ണി സംസാരിച്ചു. ഡയറക്ടർക്കുള്ള പ്രതിഭയുടെ ഉപഹാരം മുഖ്യ രക്ഷാധികാരി പി. ശ്രീജിത് കൈമാറി. വേനൽ തുമ്പി കൺവീനർ ഷീബ രാജീവൻ സ്വാഗതം പറഞ്ഞു. അലോഷി പാടുന്നു എന്ന പരിപാടിയുടെ കൺവീനർ എൻ.കെ. വീരമണി പരിപാടികളെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം നൽകി.