bahrainvartha-official-logo
Search
Close this search box.

അടിക്ക് തിരിച്ചടി നാല് മടങ്ങിൽ; ഫ്രഞ്ച് പടയോട്ടത്തിൽ വീണുടഞ്ഞ് ഓസീസ് നിര

20221123_002116_0000

ദോഹ : ഗ്രൂപ്പ് ഡി യിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഓസ്ട്രേലിയയെ 4-1 ന് തകർത്തു. ആദ്യം ഗോളടിച്ച് ആസ്‌ട്രേലിയ ഞെട്ടിച്ചെങ്കിലും ഒത്തിണക്കത്തോടെയുള്ള ഫ്രാൻസിന്റെ മുന്നേറ്റം ഓസീസ് വലകൾ ഒന്നൊന്നായി കുലുക്കുകയായിരുന്നു. അഡ്രിയൻ റാബിയറ്റ്, എംബാപെ എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ ഒലീവർ ജിറൂഡ് രണ്ട് ഗോളുകൾ ഫ്രാൻസിനായി നേടി. ക്രെയ്ഗ് ഗുഡ്‌വിനാണ് ആസ്‌ട്രേലിയയുടെ സ്‌കോറർ.

ഇരട്ട ഗോളുകളിലൂടെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ യൂറോപ്യന്‍ താരമെന്ന നേട്ടം ജിറൂഡ് സ്വന്തമാക്കി. ഫ്രഞ്ച് ടീമിനായി 51 ഗോളുകൾ ജിറൂഡ് നേടിയതോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ താരമെന്ന തിയറി ഹെന്‍ റിയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് താരം.

കളി തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ക്രെയ്ഗ് ഗുഡ്‌വിനിലൂടെ ആസ്‌ട്രേലിയാണ് ആദ്യം ലീഡ് എടുത്തത്. ഇതിന്റെ ഞെട്ടലിലായിരുന്നു ഫ്രാന്‍സ്. ഗോള്‍ മടക്കാന്‍ എംബാപ്പെ പലവട്ടം ആസ്‌ട്രേലിയൻ ഗോൾമുഖത്ത് എത്തി. അതിനിടെ 27ാം മിനുറ്റിലാണ് അഡ്രിയൻ റാബിയറ്റ് ലക്ഷ്യംകാണുന്നത്. ഹെഡറിലൂടെയായിരുന്നു റാബിയറ്റിന്റെ ഗോൾ. ഗ്രീസ്മാനെടുത്ത കോര്‍ണര്‍ തിയോ ഹെര്‍ണാണ്ടസ് റാബിയറ്റിന് മറിച്ച് നല്‍കുകയായിരുന്നു. താരത്തിന്റെ ഹെഡര്‍ തടുക്കാനായി ഓസീസ് ഗോള്‍കീപ്പര്‍ മാത്യു റയാന്‍ കൈവെച്ചെങ്കിലും ഫലം കണ്ടില്ല.

ആരവം അടങ്ങും മുമ്പ് ഒലിവർ ജിറൂഡിലൂടെ രണ്ടാം ഗോളും. 32ാം മിനുറ്റിലായിരുന്നു ജിറൂഡിന്റെ തകർപ്പൻ ഗോൾ. ഇത്തവണ റാബിയറ്റ്, കട്ട്ബാക്ക് ചെയ്ത പന്ത് ജിറൂഡ് സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു. അതോടെ ഫ്രാന്‍സ് മുന്നിൽ(2-1). ആദ്യ പകുതിയുടെ അവസാന ഭാഗത്ത് ആസ്‌ട്രേലിയയുടെ ഭാഗത്ത് നിന്ന് മികച്ചൊരു നീക്കം വന്നെങ്കിലും പോസ്റ്റിലിടിച്ചു മാറി. രണ്ടാം പകുതി തുടങ്ങിയപ്പോഴും  ആസ്ട്രേലിയന്‍ ഗോള്‍മുഖം ഫ്രാന്‍സ് വിറപ്പിച്ചു. എംബാപ്പെ തുടക്കം മുതല്‍ ആസ്ട്രേലിയന്‍ ബോക്സില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഗോള്‍ ലഭിച്ചത് 68ാം മിനുറ്റിൽ. ഹെഡറിലൂടെയായിരുന്നു എംബാപ്പെയുടെ ഗോള്‍.

രണ്ട് ആസ്ട്രേലിയന്‍ പ്രതിരോധ താരങ്ങള‍ുടെ നടുവില്‍ നിന്ന് ചാടി എംബാപ്പെ പന്ത് വലയിലെത്തിച്ചു. മൂന്ന് മിനുറ്റുകള്‍ക്കപ്പുറം വരുന്നു, ഫ്രാന്‍സിന്റെ നാലാം ഗോള്‍. ജിറൂഡായിരുന്നു ഫ്രാന്‍സിനായി ഇത്തവണ ഗോള്‍ നേടിത്. ഇതിന് വഴിയൊരുക്കിയത് എംബാപ്പെയും. താരത്തിന്റെ രണ്ടാം ഗോള്‍.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!