സൗദി: ഭീകരതയെ പിന്തുണയ്ക്കുന്ന ഇറാന് താക്കീതുമായി മക്കയിൽ നടക്കുന്ന അടിയന്തര അറബ് – ഗൾഫ് ഉച്ചകോടി. ഭീകരതയെ പിന്തുണയ്ക്കുന്നതിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉച്ചക്കോടിയിൽ വ്യക്തമാക്കി.
യു.എ.ഇ. തീരത്ത് എണ്ണക്കപ്പലുകൾക്കുനേരെ നടന്ന ആക്രമണവും ഇറാന്റെ പിന്തുണയോടെ ഹൂതികൾ സൗദിയിൽ എണ്ണപൈപ്പിനുനേരെ നടത്തിയ ആക്രമണവും ചർച്ചചെയ്യാനായിരുന്നു സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അഭ്യർഥന മാനിച്ച് അടിയന്തര ഉച്ചകോടി ചേർന്നത്. ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഇറാൻ സൃഷ്ടിക്കുന്ന ഭീഷണികൾ ചെറുക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വം വഹിക്കണമെന്ന് സൗദി ഭരണാധികാരി അറബ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.
മേഖലയിൽ ഇറാൻ ഭരണകൂടം നടത്തുന്ന ഭീകര പ്രവർത്തനങ്ങൾ ചെറുക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കാതിരിക്കുന്നതാണ് ഭീകര പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ഇറാന് പ്രേരകമാകുന്നത്. വികസനവും അഭിവൃദ്ധിയും ശക്തിപ്പെടുത്തുന്നതിനും ഇറാൻ ജനതയടക്കം മേഖലയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും ശാശ്വത സമാധാനം യാഥാർഥ്യമാക്കുന്നതിനും എല്ലാ രാജ്യങ്ങളുമായും സഹകരിക്കുന്നതിനും കൂടിയാലോചനകൾ നടത്തുന്നതിനും സൗദി ശ്രമം തുടരുമെന്നും സൽമാൻ രാജാവ് വ്യക്തമാക്കി.