മനാമ: തൊഴിൽ പെർമിറ്റില്ലാതെ മണിക്കൂർ വേതന അടിസ്ഥാനത്തിൽ വീട്ടുജോലിക്കാരായി പ്രവർത്തിച്ച രണ്ട് പ്രവാസി വനിതകൾക്ക് ലോവർ ക്രിമിനൽ കോടതി 10 ദീനാർ വീതം പിഴ ചുമത്തുകയും മൂന്ന് വർഷത്തേക്ക് ബഹ്റൈനിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു. അനുമതിയില്ലാതെ വിദേശികൾക്ക് ജോലി നൽകിയ സ്പോൺസർക്ക് 2,000 ദീനാറാണ് കോടതി പിഴ വിധിച്ചത്.
പ്രതികളിലൊരാൾ വിധിക്കെതിരെ ലോവർ ക്രിമിനൽ കോടതി, സുപ്രീം ക്രിമിനൽ അപ്പീൽ കോടതി, കാസേഷൻ കോടതി എന്നിവയിൽ അപ്പീൽ നൽകിയെങ്കിലും മൂന്ന് കോടതികളും കീഴ്ക്കോടതി വിധി ശരിവെക്കുകയായിരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇൻസ്റ്റാഗ്രാം വഴിയുള്ള വ്യാജ ക്ലീനിംഗ് ഏജൻസികളുടെ പരസ്യം കണ്ടെത്തിയത്. തുടന്ന് എൽ.എം.ആർ.എ ഉദ്യോഗസ്ഥർ നൽകിയ ഓർഡർ പ്രകാരം ശുചീകരണത്തിനെത്തിയപ്പോഴാണ് രണ്ട് വിദേശി വനിതകൾ പിടിയിലായത്.
അംഗീകൃത ഏജൻസികൾ വഴി മാത്രം വീട്ടുജോലിക്കാരെ നിയമിക്കണമെന്നും ഇവരുടെ തിരിച്ചറിയൽ രേഖകളും വൈദ്യപരിശോധനാ റിപ്പോർട്ടുകളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു. നിലവിൽ എൽ.എം.ആർ.എയുടെ അംഗീകാരമുള്ള 120 മാൻപവർ ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.







