മനാമ: ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കത്തിൽ ഗായിക വൈക്കം വിജയലക്ഷ്മി ബഹ്റൈൻ കേരളീയ സമാജത്തിൽ സംഗീതസന്ധ്യ അവതരിപ്പിക്കുന്നു. സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം 2026’-ന്റെ ഭാഗമായി സെപ്റ്റംബർ 17 വ്യാഴാഴ്ച വൈകിട്ട് 7:30-ന് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.
‘എ.ആർ.എം’ (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിലു’ എന്ന താരാട്ടുപാട്ടിലൂടെ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയ ശേഷമാണ് വൈക്കം വിജയലക്ഷ്മി ബഹ്റൈനിലെത്തുന്നത്. ധിബു നിനാൻ തോമസാണ് ഈ ഗാനത്തിന് സംഗീതം പകർന്നത്.
കേൾവിയിലൂടെ നൂറിലധികം രാഗങ്ങൾ സ്വായത്തമാക്കുകയും ഒറ്റക്കമ്പിയുള്ള അപൂർവ്വ വാദ്യോപകരണമായ ‘ഗായത്രി വീണ’ വായിക്കുന്നതിൽ പ്രാവീണ്യം നേടുകയും ചെയ്ത അവർ, 2013-ൽ ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിലൂടെ സംസ്ഥാന പുരസ്കാരവും നേടിയിരുന്നു. ബാഹുബലി, തെരി, ജയ് ഭീം തുടങ്ങിയ ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമാലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയാണ് അവർ.
ദേശീയ പുരസ്കാരത്തോടെ എത്തുന്ന വിജയലക്ഷ്മിയുടെ സംഗീതസന്ധ്യ ‘ശ്രാവണം 2026’ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.









