മനാമ: കോവിഡ് -19 ൻ്റെ പശ്ചാത്തലത്തിൽ ചികിത്സക്കും ഭക്ഷണത്തിനും പ്രയാസപ്പെടുന്ന പ്രവാസി മലയാളികളുടെ പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെൻറുകൾ കൃത്യമായി ഇടപെടണമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. തൊഴിൽ ഇല്ലാതെ താമസ ഇടങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികൾ ഭക്ഷണത്തിന്നും മരുന്നിനും പ്രയാസപ്പെടുകയാണ്. പല രാജ്യങ്ങളിലും മതിയായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാകുന്നില്ല. കോവിഡ് കാലത്ത് നിർദേശിച്ച ആരോഗ്യ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ കഴിയും വിധം ശാരീരിക അകലം പാലിക്കാൻ കഴിയുന്ന താമസ സ്ഥലങ്ങല്ല പല ലേബർ ക്യാമ്പുകളും ബാച്ചിലർ അക്കമഡേഷനുകളും. ഇത് വലിയ ഭീതിയാണ് പ്രവാസി സമൂഹത്തിൽ സൃഷ്ടിക്കുന്നത്.
തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള പല വിധ പദ്ധതികൾ എംബസികൾക്കു കീഴിലുള്ള വെൽഫെയർ സ്കീമുകളിൽ ഉണ്ടെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും അവ ലഭ്യമക്കാൻ എംബസി അതികൃതർ തയ്യാറാകുന്നില്ല. പല രാജ്യങ്ങളും അവരുടെ രാജ്യക്കാരെ പ്രത്യേകം വിമാനം ചാർട്ട് ചെയ്ത് നാടുകളിലേക്ക് കൊണ്ട് പോയി കൊണ്ടിരിക്കുകയാണ്. ഇതിന് വിമാന കമ്പനികൾ തയാറുമാണ്. ദേശീയ വിമാനത്താവളങ്ങളോടനുബന്ധി ച്ച് കോറൻഡൈൻ സൗകര്യങ്ങളും ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കി പ്രവാസികളെ നാട്ടിൽ എത്തിക്കണം. തിരിച്ചു വരാൻ തയ്യാറാവുന്ന കോവിഡ് പോസറ്റീവ് ആയവരെയും അല്ലാത്തവരെയും പ്രത്യേകം പ്രത്യേകം സംവിധാനമൊരുക്കിയാണ് കൊണ്ടു വരേണ്ടത്.
ഗൾഫുനാടുകളിൽ ശമ്പളമില്ലാതെ പ്രയാസപ്പെടുന്നവർക്കും വാടക നൽകാൻ പ്രയാസപെടുന്ന കച്ചവടക്കാരുടെ പ്രശ്ന പരിഹാരത്തിനും വേണ്ടിയുള്ള നയതന്ത്ര ഇടപെടലുകൾ നടത്താൻ ശക്തമായ നീക്കം കേന്ദ്ര സംസ്ഥാന ഗവൺമെൻറുകളുടെ ഭാഗത്തു നിന്നുണ്ടാകണം. ഗൾഫിൽ പ്രയാസമനുഭവിക്കുന്നവരുടെ മുഴുവൻ കുടുംബാങ്ങൾക്കും സർക്കാർ സഹായം നൽകണം എന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.