ന്യൂഡൽഹി: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ഇവിടെനിന്നുള്ള യാത്രക്കാർക്ക് ഡൽഹി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി. കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര എന്നിവയാണ് നിയന്ത്രണം ഏർപ്പെടുത്തിയ മറ്റു സംസ്ഥാനങ്ങൾ. കോവിഡ് പരിശോധന ഫലം നെഗറ്റീവായ യാത്രക്കാർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിൽ പ്രവേശിക്കാൻ സാധിക്കൂ.
ഡല്‍ഹിയിലേയ്ക്ക് വിമാനം, ട്രെയിന്‍, ബസ് എന്നീ മാര്‍ഗങ്ങളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോർട്ട് ഉണ്ടായിരിക്കണം. റോഡ് മാര്‍ഗം മറ്റു വാഹനങ്ങളില്‍ എത്തുന്നവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മാർച്ച് 15 വരെയാണ് ആർടിപിസിആർ നിർബന്ധമാക്കിയിരിക്കുന്നത്.
കര്‍ണാടകവും കേരളത്തില്‍നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചു. ഒരിക്കല്‍മാത്രം യാത്രചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയില്‍ കരുതണം.
തിങ്കളാഴ്ച മുതല്‍ കര്‍ണാടകം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. തലപ്പാടി, നെട്ടണിഗെ, മുഡ്നൂരു, മോണാല, സാറഡ്ക്ക, ജാല്‍സൂര്‍ എന്നീ റോഡുകളിലൂടെ മാത്രമാണ് നിലവില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശനം. ഈ റോഡുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. മറ്റുറോഡുകൾ അടയ്ക്കുകയും ചെയ്തു. ഒഡിഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.