മനാമ: കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് പൗരന്മാരും, പ്രവാസികളും പുലർത്തുന്ന കൃത്യനിഷ്ഠ, ബഹ്‌റൈൻ സമൂഹത്തിലെ ആരോഗ്യ അവബോധത്തിന്റെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ഫൈക ബിൻത് സഈദ് അൽ സാലിഹ് പറഞ്ഞു.
രാജ്യത്തിന് വേണ്ടി ഒരേ മനസ്സോടെ പ്രവർത്തിച്ച് രോഗ പ്രതിരോധ പദ്ധതികളുടെ വിജയം ഉറപ്പാക്കിയ പ്രവാസികൾ അടക്കമുള്ള ബഹ്റൈൻ ജനതയുടെ ഉയർന്ന ഉത്തരവാദിത്ത ബോധത്തെ മന്ത്രി അഭിനന്ദിച്ചു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉള്ളതും, ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ളതുമായ സുരക്ഷിതമായ വാക്സിൻ ആണ് രാജ്യത്തെ ജനങ്ങൾക്ക് നൽകിയതെന്നും, കൊറോണ വൈറസിൽ നിന്ന് ബഹറൈനിലെ ഓരോ അംഗങ്ങളെയും സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും അവർ പറഞ്ഞു.
രാജ്യത്തെ ഓരോ പൗരനും പ്രവാസിക്കും സൗജന്യ വാക്സിനേഷൻ ലഭ്യമാക്കുന്നത്, രാജ്യത്തെ എല്ലാ അംഗങ്ങളുടെയും ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള രാജ്യത്തിന്റെ സവിശേഷമായ കരുതലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ബഹ്റൈൻ പുലർത്തുന്ന മനുഷ്യത്വപരമായ സമീപനവും, ബഹുമാനപ്പെട്ട രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾ നടപ്പാക്കിയതും ആരോഗ്യ സുരക്ഷാ മേഖലയിൽ ഉന്നത നേട്ടങ്ങൾ കൈവരിക്കാനുള്ള കാരണങ്ങളായി മന്ത്രി കൂട്ടിച്ചേർത്തു.
പകർച്ചവ്യാധിയെ നേരിടുന്നതിനായി ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള എല്ലാ മുൻകരുതൽ നടപടികളും നിർദ്ദേശങ്ങളും തുടർന്നും പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ഓർമ്മിപ്പിച്ചു.
“രോഗപ്രതിരോധ കുത്തിവയ്പ്പുകൾ രോഗങ്ങൾക്കെതിരായ ലളിതവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമാണ്. വാക്സിൻ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ ശരീരത്തെ അനുവദിക്കുന്നതിലൂടെ അണുബാധ തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. വാക്സിൻ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങാൻ നമ്മേ സഹായിക്കും” മന്ത്രി കൂട്ടിച്ചേർത്തു.
വാക്സിനേഷനായി രാജ്യത്തെ സ്വദേശികളും പ്രവാസികളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. https://healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.