മനാമ: ബഹ്റൈനിൽ 183 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഡിസംബർ 23 ന് 24 മണിക്കൂറിനിടെ 9194 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 90 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 84 പേർക്ക് സമ്പർക്കങ്ങളിലൂടെയും 9 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.
അതേ സമയം 160 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 88826 ആയി ഉയർന്നു. 1641 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി തുടരുന്നത്. ചികിത്സയിലുള്ളവരിൽ 18 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെയും മരണങ്ങളൊന്നും സ്ഥിരീകരിക്കാത്തത് ആശ്വാസ വാർത്തയായി. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 350 ആയി തുടരുകയാണ്. ആകെ 2291410 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്.
ഡിസംബർ 1 മുതൽ ബഹ്റൈനിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ൽ നിന്നും 40 ദിനാറായി കുറച്ചിട്ടുണ്ട്. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. ഡിസംബർ 6 മുതൽ പള്ളികളിൽ അസർ നമസ്കാരം കൂടി പുനരാരംഭിച്ചിരുന്നു.
ഡിസംബർ 25 മുതൽ ബഹ്റൈനിൽ കോവിഡ്-19 പ്രതിരോധ വാക്സിനേഷനായി ഓൺലൈൻ രജിസ്ട്രേഷൻ്റെ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാതെ തന്നെ അടുത്തുള്ള ഹെൽത്ത് സെൻ്ററിലെത്തി സൗജന്യമായി വാക്സിൻ സ്വീകരിക്കാവുന്നതാണ്.