ന്യൂഡൽഹി: രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ രാജ്യത്ത് നിരോധിക്കുന്നതിന് ലക്ഷ്യമിട്ടാണ് ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഡിജിറ്റല്‍ കറന്‍സി ബില്‍ കൊണ്ടുവരുന്നത്. ക്രിപ്‌റ്റോകറന്‍സി നിരോധനം ഉള്‍പ്പടെയുള്ള 20 ബില്ലുകളാണ് പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ അവതരിപ്പിക്കാനിരിക്കുന്നത്. റിസര്‍വ് ബാങ്കുതന്നെ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിരോധനം വരുന്നതോടെ ബിറ്റ്‌കോയിന്‍, ഇഥര്‍, റിപ്പിള്‍ തുടങ്ങിയ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ക്കൊന്നും രാജ്യത്ത് ഇടപാട് നടത്താനാവില്ല. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് അതോറിറ്റി ഭേദഗതി ബില്‍, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്‍, മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഭേദഗതി ബില്‍, ഇലക്ട്രിസിറ്റി ഭേദഗതി ബില്ല്, ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബിൽ തുടങ്ങിയവയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സെഷനിൽ അവതരിപ്പിക്കുക.