മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്‌സിന്റെ നിർദേശാനുസരണം കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പള്ളികൾകൂടി അടച്ചു. ഇസ്ലാമിക നീതിന്യായ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മുഹറഖിലെയും ക്യാപിറ്റൽ ഗവർണറേറ്റിലെയും പള്ളികൾ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് പള്ളികൾ അടച്ചിടുന്നത്. ഈ സമയം പള്ളികളും പരിസരങ്ങളും അണുവിമുക്തമാക്കി മുൻകരുതൽ നടപടികൾ സ്വീകരിക്കാനായി ഉപയോഗിക്കുമെന്നും അധികൃതർ പറഞ്ഞു.
ബഹ്‌റൈനിൽ അഞ്ചുനേര നമസ്കാരങ്ങൾക്കായി അടുത്തിടെയാണ് പള്ളികൾ വീണ്ടും തുറന്നത്. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി വാക്‌സിൻ സ്വീകരിച്ചവർക്കും രോഗമുക്തരായവർക്കും മാത്രമാണ് പ്രവേശനം. പള്ളികളിൽ നിർബന്ധിത നടപടികൾ നടപ്പാക്കുന്നത് തുടരുമെന്നും ആരാധകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഏഴ് പള്ളികൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു.