മനാമ: വിദേശ രാജ്യങ്ങളിൽ കഴിയുന്ന ബഹ്റൈനികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കാനുള്ള രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ഉത്തരവിനെ മന്ത്രിസഭായോഗം സ്വാഗതം ചെയ്തു. കൊറോണ വൈറസ്സിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും മികച്ച ആരോഗ്യ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നൽകിയിട്ടുള്ള മെഡിക്കൽ സൗകര്യങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും ആരോഗ്യമന്ത്രി സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ വിശദീകരിച്ചു.
വിദേശകാര്യമന്ത്രാലയവും ആരോഗ്യമന്ത്രാലയവും പരസ്പരം സഹകരിച്ച് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത, വിദേശ രാജ്യങ്ങളിലുള്ള, ബഹ്റൈനി സ്വദേശികൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ക്യാബിനറ്റ് നിർദ്ദേശം നൽകി.
റഷ്യയുടെ സഹായത്തോടെ സ്പുട്നിക് വാക്‌സിൻ നിർമ്മാണം രാജ്യത്ത് ആരംഭിക്കാനുള്ള തീരുമാനം പ്രതീക്ഷ നൽകുന്നതാണ്. ഇത്തരമൊരു സഹകരണത്തിന് തയ്യാറായ റഷ്യയ്ക്ക് ക്യാബിനറ്റ് നന്ദി പറഞ്ഞു. 2019-2022 സർക്കാർ പദ്ധതി പ്രകാരം ജല, വൈദ്യുതി മന്ത്രാലയത്തിന്റെ പദ്ധതികൾ 78% നടപ്പിലാക്കിയതായി മന്ത്രി വ്യക്തമാക്കി. ഭാവി പദ്ധതികളെക്കുറിച്ച് രൂപരേഖ തയ്യാറാക്കാൻ സാധിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ദേശീയ കോവിഡ് പ്രതിരോധ സമിതിയെടുത്ത തീരുമാനങ്ങൾ ഫലപ്രദമാണെന്നും മന്ത്രിസഭ വിലയിരുത്തി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിലാണ് ക്യാബിനറ്റ് യോഗം ചേർന്നത്.