മനാമ: മുഖ്യമന്ത്രിയെ കാണുമ്പോൾ മുട്ട് വിറക്കുന്ന പ്രവണത ലീഗിനും അതിന്റെ നേതാക്കൾക്കുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എൽ എ യുമായ കെ എം ഷാജി പറഞ്ഞു. അത്തരം ആളുകളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണെന്നും അണികളെ വഴിയിൽ അനാഥമാക്കി മറ്റുള്ളവർക്ക് സ്തുതി പാടാൻ ലീഗ് പാർട്ടിയെ കിട്ടില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.
കെഎംസിസി ബഹ്‌റൈൻ 2022- 24 വർഷകാല പ്രവർത്തനോത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിനെ വിലക്ക് വാങ്ങാൻ ആരും മെനക്കേടെണ്ടെന്നും, പ്രവാസികൾക്ക് ഒരു ഗുണവുമില്ലാത്ത ലോക കേരള സഭയുടെ നിലവാരതകർച്ചയെയും കോമാളിത്തരത്തെയും അദ്ദേഹം പരിഹസിച്ചു. മനാമ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന സദസിൽ മുസ്ലിം ലീഗിന്റെ നയനിലപാടുകളെ അദ്ദേഹം വിശദീകരിക്കുകയും ലോക കേരള സഭയിൽ പ്രതിപക്ഷ നിലപാടുകളെ വിമർശിച്ചവരെ പേരെടുത്തു പറയാതെ വിമർശിക്കുകയും ചെയ്തു.
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്നന്താനം, കെ എം സി സി മുൻ പ്രസിഡന്റ്
എസ് വി ജലീൽ, തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹീം മൂതൂർ എന്നിവർ ആശംസകൾ നേർന്നു. അസൈനാർ കളത്തിങ്ങൽ സ്വാഗതവും ശംസുദ്ധീൻ വെള്ളിക്കുളങ്ങര നന്ദിയും പറഞ്ഞു. മറ്റു സംസ്ഥാന ജില്ലാ ഏരിയ മണ്ഡലം നേതാക്കൾ ചടങ്ങിന് നേതൃത്വം നൽകി.