മനാമ: രാജ്യത്തിന്റെ വിവിധ അതിർത്തികളിൽ മാതൃരാജ്യ സംരക്ഷണത്തിനായി അഹോരാത്രം കാവൽ നിൽക്കുന്ന ഇന്ത്യൻ സായുധ സേനയുടെ ധീരതയും സമർപ്പണവും തൊഴിൽപരമായ മികവും പ്രമേയമാക്കി ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എക്സിബിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡിഫൻസ് അറ്റാഷേമാർ, ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പൈൻഡ് മാരിടൈം ഫോഴ്‌സിലെ (CMF) അന്താരാഷ്ട്ര സൈനിക പ്രതിനിധികൾ, കംബൈൻഡ് ടാസ്‌ക് ഫോഴ്‌സ് 154-ൽ (CTF 154) സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ, മുൻ സൈനികർ (Veterans) എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
കര, നാവിക, വ്യോമസേനകളുടെ നിരന്തരമായ ജാഗ്രതയും വീര്യവും ദൃശ്യാവിഷ്കാരത്തിലൂടെ വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോ പ്രദർശനം. അതിർത്തി കാക്കുന്ന ജവാന്മാരുടെയും നാവികരുടെയും വ്യോമസേനാ അങ്കങ്ങളുടെയും ത്യാഗവും ദൃഢനിശ്ചയവും ഓരോ ചിത്രങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
അതിർത്തി സുരക്ഷയ്ക്ക് പുറമെ, മാനുഷിക സഹായ പ്രവർത്തനങ്ങൾ, ദുരന്ത നിവാരണം, അന്താരാഷ്ട്ര സമാധാന സഹകരണ സംരംഭങ്ങൾ എന്നിവയിൽ ഇന്ത്യൻ സായുധ സേന വഹിക്കുന്ന മുൻനിര പങ്കും എക്സിബിഷനിൽ വരച്ചുകാട്ടുന്നു.
രാജ്യത്തിന്റെ പരമാധികാരവും അതിർത്തികളും സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക സമുദ്ര സുരക്ഷയും ആഗോള സമാധാനവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സേന വഹിക്കുന്ന പങ്ക് അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. CMF-ൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം മേഖലയിലെ സമുദ്ര സുരക്ഷയിൽ വലിയ മുന്നേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പര വിശ്വാസത്തിലും പങ്കുവെക്കപ്പെട്ട താത്പര്യങ്ങളിലും ഊന്നിയുള്ള ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഉത്തമ ഉദാഹരണമായി ഈ പ്രദർശനം മാറി.









