മനാമ: ഇസ്ലാമിക മതചിഹ്നങ്ങളെയും ആദരണീയ വ്യക്തിത്വങ്ങളെയും അധിക്ഷേപിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ പ്രതിക്ക് ലോവർ ക്രിമിനൽ കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും സാമൂഹിക ഐക്യം തകർക്കാനും ലക്ഷ്യമിട്ടായിരുന്നു പ്രതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ ചീഫ് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി അഴിമതി ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ കീഴിലുള്ള സൈബർ ക്രൈം ഡയറക്ടറേറ്റിൽ നിന്നാണ് പബ്ലിക് പ്രോസിക്യൂഷന് പരാതി ലഭിക്കുന്നത്. പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.
പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ച സൈബർ ക്രൈം പ്രോസിക്യൂഷൻ, പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടു. ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തി confronted ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് റിമാൻഡ് ചെയ്ത പ്രതിയെ വിചാരണയ്ക്ക് ശേഷമാണ് കോടതി ശിക്ഷിച്ചത്.
രാജ്യത്തെ സാമൂഹിക ഐക്യത്തിനും സാമുദായിക സൗഹാർദ്ദത്തിനും കോട്ടം വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും മതചിഹ്നങ്ങളെ അപമാനിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ തുടരുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.







