മനാമ: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രവാസി സംഘടനകള്‍. ഐ വൈ സി സി ബഹ്‌റൈന്‍, ജനതാ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ കേരള ഘടകം, കൊല്ലം പ്രവാസി അസോസിയേഷന്‍, ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍, ഒഐസിസി ബഹ്‌റൈന്‍, കെഎംസിസി ബഹ്‌റൈന്‍, സംസ്കൃതി ബഹ്‌റൈൻ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയത്തില്‍ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു പ്രണബ് മുഖര്‍ജിയെന്നും രാഷ്ട്രീയക്കാരന്‍ എന്നതിലുപരി മികച്ച നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ അറിയപ്പെട്ട വ്യക്തിയായായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. അധികാര രാഷ്ട്രീയത്തിലെ മാന്യതയും സൂക്ഷ്മതകയും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മുഖര്‍ജിയെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്‍ഡ്യയുടെ ബൗദ്ധിക രാഷ്ട്രീയത്തില്‍ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കെ.പി.എ അനുശോചനകുറിപ്പില്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ജനാധിപത്യത്തെ നെഞ്ചിലേറ്റിയ നേതാവിനെയാണെന്നും എല്ലാ കാലത്തും ജനനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു പ്രണബ് മുഖര്‍ജിയെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. ഭാരതത്തിന്റെ സമകാലിക രാഷ്രീയത്തിൽ പകരം വെക്കാനാകാത്ത മികവുറ്റ വ്യക്തിത്വവും, ഭരണരംഗത്ത് കൈകാര്യം ചെയ്ത സർവ്വ മേഖലകളിലും ഉജ്വലപ്രകടനം കാഴ്ചവെച്ചിട്ടുള്ളതുമായ ഭരണതന്ത്രജ്ഞനായിരുന്നു മുൻ രാഷ്രപതി പ്രണബ് മുഖർജി എന്ന് സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺ നായർ അനുശോചനകുറിപ്പിൽ അറിയിച്ചു.
നയതന്ത്ര മേഖലയില്‍ മികവ് കാട്ടിയിരുന്ന വിദേശകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. ദുഃഖം നിറഞ്ഞ അനുശോചനം നടത്തുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അലിഅക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഭരണചാതുര്യവും ,പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രതിഭാശാലിയായ നേതാവായിരുന്നു പ്രണാബ് കുമാര്‍ മുഖര്‍ജിയെന്ന് ജനതാ കള്‍ച്ചറല്‍ സെന്റര്‍ അഭിപ്രായപ്പെട്ടു.
അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വവും മികച്ച ഭരണാധികാരിയും ആയിരുന്നു പ്രണബ് മുഖര്‍ജി. അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തിന് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം, ആക്ടിംഗ് സെക്രട്ടറി സന്തോഷ് സാനി, ട്രഷര്‍ നിതീഷ് ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.