മനാമ: ദേശീയ വാക്സിനേഷൻ കാംപെയിൻ വിജയകരമാണെന്നും, വാക്സിന്റെ സ്റ്റോക്ക് അനുസരിച്ച് കുത്തിവെപ്പ് എടുക്കാൻ രജിസ്റ്റർ ചെയ്തവരുടെ തിയതി അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദേശീയ വാക്സിനേഷൻ കാമ്പെയ്‌ൻ അനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റ് മുതൽ, രാഷ്ട്രം ഒരു ദശലക്ഷത്തിലധികം പേർക്കുള്ള വാക്സിൻ ക്രമീകരിച്ചിട്ടുണ്ട്. തുടർന്നും അംഗീകൃത വാക്സിൻ നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എല്ലാ ജനങ്ങൾക്കും സൗജന്യ വാക്സിൻ നൾകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ. രാജാവും പ്രധാനമന്ത്രിയും അടക്കം രാജ്യത്തെ ഭരണാധികാരികൾ ആദ്യദിനം തന്നെ വാക്സിൻ സ്വീകരിച്ചത് ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നിരുന്നു. ഇതിനോടകം 57317 ലധികം ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്. രാഷ്ട്രത്തിന്റെ കൂട്ടായ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണിതെന്ന് ആരോഗ്യമന്ത്രിയും നേരത്തെ പ്രസ്താവിച്ചിരുന്നു. ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയാണ് രെജിസ്റ്റർ ചെയ്യേണ്ടത്.