മനാമ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിനുകൾ എത്രയും വേഗം ജനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഓർമ്മപ്പെടുത്തി. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ കൃത്യമായ ഇടവേളയ്ക്കു ശേഷം രണ്ടാം ഡോസ് വാക്സിനും നിർബന്ധമായും സ്വീകരിച്ചിരിക്കണം.
രണ്ടാം ഡോസ് സ്വീകരിക്കാൻ നിശ്ചിത തീയതിയിൽ വിട്ടുപോയവർക്ക് ബന്ധപ്പെട്ട മെഡിക്കൽ സെൻററിൽ ഉടൻതന്നെ നേരിട്ടെത്തി വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സിനോഫാം വാക്സിൻ സ്വീകരിച്ചവർ മുഹറഖ്, ഇസാ ടൗൺ, ജിദാഫ്സ്, അൽ സല്ലാഖ് ഹെൽത് സെൻററുകളിലാണ് പോകേണ്ടത്. ഫൈസർ- ബയോ എൻടെക് വാക്സിൻ സ്വീകരിച്ചവർ ആദ്യ വാക്സിൻ സ്വീകരിച്ച അതേ കേന്ദ്രത്തിലും സ്പുട്നിക്-5 വാക്സിൻ സ്വീകരിച്ചവർ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലും കോവിഷീൽഡ് – ആസ്ട്രസെനക സ്വീകരിച്ചവർ അൽ ഹൂറ ഹെൽത് സെൻററിലുമാണ് എത്തേണ്ടത്.
രാജ്യത്ത് പ്രതിദിനം നൽകുന്ന വാക്സിൻ ഡോസ് 31000 ആയി ഉയർത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 31 കേന്ദ്രങ്ങൾ വഴിയാണ് ഇവ വിതരണം ചെയ്യുക.