മനാമ: കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ചതിനെ തുടർന്ന് തലസ്ഥാന ഗവർണറേറ്റിലെ ഒരു പള്ളി ഒരാഴ്ചത്തേക്ക് അടച്ചിടും. ഇസ്ലാമിക നീതിന്യായ കാര്യ മന്ത്രാലയം ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്സുമായി ചേർന്നാണ് നടപടി സ്വീകരിച്ചത്. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് പള്ളി അടയ്ക്കുന്നതെന്നും അധികൃതർ അറിയിച്ചു. പള്ളിയും പരിസരവും അണുവിമുക്തമാക്കി മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
രാജ്യത്ത് അഞ്ചുനേര നമസ്കാരങ്ങൾക്കായി അടുത്തിടെയാണ് പള്ളികൾ വീണ്ടും തുറന്നത്. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച കോവിഡ് മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പ്രവേശനം. പള്ളികളിൽ നിർബന്ധിത നടപടികൾ നടപ്പാക്കുന്നത് തുടരുമെന്നും ആരാധനക്കെത്തുന്നവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.