മനാമ: ഇന്ത്യന്‍ സ്കൂളില്‍ ഡിസംബര്‍ എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രക്ഷിതാക്കള്‍ക്കിടയില്‍ പ്രചരണം ശക്തമാക്കി നിലവിലെ പ്രതിപക്ഷ കക്ഷിയായ യുണൈറ്റഡ് പേരന്റ്സ് പാനൽ(യു.പി.പി).
പാരന്‍റ് ടീച്ചര്‍ മീറ്റിങ്ങ് കഴിഞ്ഞു പുറത്തിറങ്ങുന്ന രക്ഷിതാക്കള്‍ക്കിടയിൽ പ്രചരണം നടത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം യു.പി.പി പ്രവര്‍ത്തകര്‍ ക്യാമ്പെയ്‌ന് തുടക്കം കുറിച്ചത്. ചെറു ലേഖനങ്ങള്‍ നല്‍കിയും സ്കൂളിന്‍റെ നിലവിലെ അവസ്ഥയെ കുറിച്ചുമൊക്കെ പ്രവര്‍ത്തകര്‍ നടത്തിയ വിശദീകരണം വളരെയേറെ ആവേശത്തോടെയാണ് രക്ഷിതാക്കള്‍ ഏറ്റെടുത്തതെന്ന് യു പി പി ഭാരവാഹികൾ പറഞ്ഞു.
നിലവിലെ കമ്മിറ്റിയുടെ അപചയത്തെ കുറിച്ചും, നിഷ്ക്രിയാത്മക നിലപാടുകളെ കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം മുൻ ഭരണ സമിതിയായ യു.പി.പി യുടെ കാലത്ത് സ്കൂളിലുണ്ടായ വന്‍ വികസന നേട്ടങ്ങളെ കുറിച്ചും, സുതാര്യതയെ കുറിച്ചും ഫോട്ടോ സഹിതമുള്ള വിശദീകരണവും നടത്തി .
നീണ്ട ആറു വര്‍ഷമായി തെരഞ്ഞെടുപ്പ് നടക്കാത്തത് കാരണം പല പുതിയ രക്ഷിതാക്കളുടെ മുഖത്തും ആശ്ചര്യവും അത്ഭുതവും ആവേശവും നിറഞ്ഞു കണ്ടതായി യു.പി.പി നേതാക്കള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.