റിയാദ്: സൗദിയിൽ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ (വ്യാഴാഴ്ച) ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ടത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കുമെന്നും മുൻഗണന പ്രകാരം ദിവസേന വാക്സിന് സ്വീകരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിന് സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 20 ലക്ഷമായി. ഈ വര്‍ഷം അവസാനത്തോടെ ബാക്കി 26 ലക്ഷം ആളുകള്‍ക്കും വാക്സിന് വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് സൗദി.
നിലവില്‍ അംഗീകരിച്ച എല്ലാ വാക്സിനുകള്‍ക്കും രണ്ടു ഡോസുകള്‍ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. 10 ദശലക്ഷം ഫൈസർ വാക്സിൻ ഡോസുകളാണ് നിര്‍മ്മാതാക്കളില്‍ നിന്നും സൗദി സ്വീകരിക്കുന്നത്. ഇത് എത്രയും വേഗത്തിൽ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയാൽ മാത്രമേ ആസ്ട്രസെനക വാക്സിന് രാജ്യത്ത് ലഭ്യമാക്കൂകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. സൗദി ഭരണാധികാരികളായ സല്മാന് രാജാവും കിരീടാവകാശി അമീര്‍ മുബമ്മദ് ബിന്‍ സല്‍മാനും ആദ്യ ഘട്ടത്തില്‍ വാക്സിൻ സ്വീകരിച്ചിരുന്നു.