മനാമ: റഷ്യൻ ഫെഡറേഷന്റെ ആരോഗ്യ മന്ത്രാലയമായ ജമാലയ നാഷണൽ സെന്റർ ഫോർ എപ്പിഡെമോളജിക്കൽ ആൻഡ് മൈക്രോബയോളജി റിസർച്ച് നിർമ്മിച്ച സ്പുട്നിക് വി വാക്സിൻ്റെ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അംഗീകാരം നൽകി.
നിർമ്മാണ കമ്പനി നൽകിയ വിവരങ്ങളും തുടർ പഠന ഫലങ്ങളും പരിശോധിച്ച് ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) ഫലപ്രാപ്തി അവലോകനം നടത്തി വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് സ്പുട്നിക് വി വാക്സിൻ അംഗീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
വാക്സിൻ്റെ സുരക്ഷ എൻഎച്ച്ആർഎ അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്തു. അതുപോലെ തന്നെ നിർമ്മാണത്തിന്റെ ഗുണനിലവാരവും ഉൽപ്പന്നത്തിന്റെ സ്ഥിരതയും കാണിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ അവലോകനം ചെയ്ത് വാക്സിനുകളുടെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്തതായി എൻ എച്ച് ആർ എ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൂടാതെ, ഉൽപാദനത്തിന്റെ ഘട്ടങ്ങളും, നല്ല ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിംഗിന്റെ (ജിഎംപി) തത്വങ്ങൾ പ്രയോഗിക്കാനുള്ള നിർമ്മാതാവിന്റെ പ്രതിബദ്ധതയും, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധിക്കുകയും അതോറിറ്റി പുറപ്പെടുവിച്ച ആവശ്യകതകൾ പരിശോധിക്കുകയും ചെയ്തു.
ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകുന്ന ഉത്തരവാദിത്തമുള്ള ഒരു കൂട്ടം അക്കാദമിക് വിദഗ്ധരുടെയും ഡോക്ടർമാരുടെയും ക്ലിനിക്കൽ റിസർച്ച് കമ്മിറ്റിയുടെ അഭിപ്രായവും പരിഗണിച്ചാണ് എൻഎച്ച്ആർഎ യുടെ തീരുമാനം.
ഇന്ന് പുറപ്പെടുവിച്ച അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി ആരോഗ്യ മന്ത്രാലയം ഇറക്കുമതി നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
സിനോഫാം, ഫൈസർ/ ബയോ എൻടെക്, ഓക്സ്ഫോർഡ് -അസ്ട്രാസെനെക എന്നീ വാക്സിനുകൾക്ക് നേരത്തെ തന്നെ ബഹ്റൈൻ അംഗീകാരം നൽകിയിരുന്നു. ഇതോടെ രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനായി സ്പുട്നിക് വി മാറി. ബി അവെയർ ആപ്പിലൂടെയോ ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കും സൗജന്യമായി ഏത് വാക്സിൻ തിരഞ്ഞെടുക്കുവാനും സ്വാതന്ത്ര്യമുണ്ട്.