മനാമ: ബഹ്റൈനിൽ ദേശീയ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിൻ ആറുമാസം പൂർത്തീകരിച്ചു. ഇതു വരെ 20 ലക്ഷത്തോളം ഡോസ് വാക്സിൻ രാജ്യത്ത് നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനസംഖ്യയിൽ 69.4 ശതമാനം പേർക്കും ഒരു ഡോസെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞത് ക്യാമ്പയിന്റെ വിജയമാണെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞവർഷം ഡിസംബർ 13നാണ് ബഹ്റൈനിൽ കൊവിഡ് വാക്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 20 മുതലാണ് വാക്സിൻ നൽകി തുടങ്ങിയത്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകാൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചത്. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, സിത്ര മാൾ, ബി.ഡി.എഫ് മിലിട്ടറി ഹോസ്പിറ്റൽ എന്നിവിടങ്ങൾക്ക് പുറമേ 27 ഹെൽത്ത് സെന്ററുകൾ വഴിയും വാക്സിൻ നൽകി വരുന്നുണ്ട്.
നിലവിൽ സിനോഫാം, ഫൈസർ-ബയോ എൻടെക്, കോവിഷീൽഡ്-ആസ്ട്രസെനക്ക, സ്പുട്നിക് വി വാക്സിനുകളാണ് രാജ്യത്ത് നൽകുന്നത്. സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസും നൽകി തുടങ്ങിയിട്ടുണ്ട്. സിനോഫാം രണ്ടു ഡോസും സ്വീകരിച്ചവർക്ക് ബി അവെയർ ആപ്പിൽ ലഭ്യമാകുന്ന പച്ച ഷീൽഡ് മൂന്നു മാസം കഴിയുമ്പോൾ മഞ്ഞയാകും. തുടർന്ന്, ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ മാത്രമാണ് വീണ്ടും പച്ചയാവുക. കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് കുറക്കാനും രോഗ ലക്ഷണങ്ങളുടെ തീവ്രത ലഘൂകരിക്കാനും വാക്സിൻ സഹായിക്കുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.